ചന്ദ്രകാന്തം

Monday, February 14, 2011

നൂറുജന്മം മൃതിയില്‍ കൊഴിഞ്ഞാലും.....

ബി. പി. മൊയ്തീന്റെ ഓര്‍മ ചിത്രത്തിന് മുന്‍പില്‍ കാഞ്ചന






എത്ര മണിക്കൂര്‍, എത്ര ദിവസം, എത്ര ആഴ്‌ച, എത്രമാസം കാത്തിരിക്കാനാകും. ഏറിയാല്‍ രണ്ടോ മൂന്നോ വര്‍ഷം അല്ലേ. പക്ഷെ കാഞ്ചന കാത്തിരുന്നത്‌ അഞ്ചും പത്തും വര്‍ഷമല്ല നീണ്ട മുപ്പതുവര്‍ഷം. എന്നിട്ട്‌ പ്രണയിയെ സ്വന്തമാക്കിയോ?




അഞ്ചുപതിറ്റാണ്ട്‌ മുമ്പ്‌ കോഴിക്കോടിനടുത്തുള്ള മുക്കം ഗ്രാമം. അവിടെയൊരു പ്രണയകഥ . ഇരിങ്ങാംപറ്റ ബി പി ഉണ്ണിമോയീന്‍ സാഹിബിന്റെ മകന്‍ മൊയ്‌തീനും കൊറ്റങ്ങല്‍ തറവാട്ടിലെ അച്യുതന്റെ മകള്‍ കാഞ്ചനയും തമ്മിലുള്ള പ്രണയം. പ്രണയം തന്നെ പാപമായി കണ്ടിരുന്ന ആ കാലത്ത്‌ വ്യത്യസ്‌ത മതക്കാരായ രണ്ടുപേരുടെ ഇഷ്ടം ആശിര്‍വദിക്കാന്‍ ആരും തയ്യാറായിരുന്നില്ല. സമൂഹത്തില്‍ വിലയും നിലയുമുള്ള കുടുംബങ്ങള്‍. പരമ്പരാഗതമായി ജന്മികളായിരുന്നു കൊറ്റങ്ങല്‍ കുടുംബം. കൊറ്റങ്ങല്‍ അച്യുതന്‍ സ്വാതന്ത്ര്യ സമര സേനാനിയും പൊതുപ്രവര്‍ത്തകനുമായിരുന്നു. പന്ത്രണ്ടു മക്കള്‍. ആറാണും ആറു പെണ്ണും. ആറാമത്തെ മകളാണ്‌ കാഞ്ചന. സുന്ദരി, പഠിക്കാന്‍ മിടുക്കി.
സമ്പന്നനും പൊതുപ്രവര്‍ത്തകനുമായിരുന്ന ഉള്ളാട്ടില്‍ ഉണ്ണിമൊയ്‌തീന്‍ സാഹിബ്‌ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട്‌. മകന്‍ മൊയ്‌തീന്‍. ഇരു തറവാടുകളും തമ്മില്‍ തലമുറകളായി സൗഹൃദം നിലനിന്നു. കാഞ്ചനയും മൊയ്‌തീനും പഠിച്ചത്‌ മണാശേരി എല്‍ പി സ്‌കൂളിലാണ്‌. കാഞ്ചന പഠിക്കാന്‍ മിടുക്കി; മൊയ്‌തീന്‍ തിരിച്ചും. എന്നാല്‍ ക്ലാസിന്‌ പുറത്തെ എല്ലാ കാര്യത്തിലും മൊയ്‌തീന്റെ സാന്നിധ്യം ഉണ്ടാകും. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഇരുവരും കോഴിക്കോട്ടെത്തി.
ഒരു ദിവസം കോഴിക്കോട്ടേക്കുള്ള അവരുടെ പതിവ്‌ യാത്ര. പ്രൈവറ്റ്‌ ബസിന്റെ റിയല്‍ വ്യൂ മിററില്‍ രണ്ടു വെള്ളാരംകണ്ണുകള്‍ കാഞ്ചനയുടെ കണ്ണില്‍പ്പെട്ടു. ആ കണ്ണുകളെ കാഞ്ചനയ്‌ക്ക്‌ വല്ലാതെ ഇഷ്ടമായി. പിന്നീടാണ്‌ ആ മുഖം തെളിഞ്ഞുകണ്ടത്‌. ആ കണ്ണുകളുടെ ഉടമ മൊയ്‌തീനായിരുന്നു. കുറച്ച്‌ ദിവസത്തിനുള്ളില്‍ കോളജ്‌ വിലാസത്തില്‍ കാഞ്ചനയ്‌ക്ക്‌ ഒരു പാര്‍സല്‍ വന്നു. ചങ്ങമ്പുഴ കവിതകള്‍. മൊയ്‌തീനായിരുന്നു അത്‌ അയച്ചത്‌. രണ്ടു മനസ്സുകള്‍ അടുക്കുകയായിരുന്നു. കുറേ പ്രണയലേഖനങ്ങള്‍. വല്ലപ്പോഴും കൈമാറുന്ന ഒരു ചിരി. പുറമേ ഇത്രമാത്രം. പക്ഷേ രണ്ടു ഹൃദയങ്ങള്‍ ഉരുകി ഒന്നാകുകയായിരുന്നു.
പെട്ടെന്ന്‌ ഒരു ദിവസം എല്ലാം അവസാനിച്ചു. പ്രണയം വീട്ടുകാര്‍ കണ്ടുപിടിച്ചു. രണ്ടു വീടുകളിലും കൊടുങ്കാറ്റടിച്ചു. തന്റെ സുഹൃത്തായ കൊറ്റങ്ങല്‍ അച്യുതനെ അപമാനിച്ചതിന്‌ പരസ്യമായി മാപ്പുപറയാന്‍ ബാപ്പ മൊയ്‌തീനോട്‌ ആജ്ഞാപിച്ചു. അതിന്‌ വഴങ്ങുന്നില്ലെന്ന്‌ കണ്ടപ്പോള്‍ പരസ്യമായി തോക്കെടുത്തു. കാഞ്ചനയക്കുവേണ്ടി മരിക്കാന്‍ തയ്യാറാണെന്ന്‌ പറഞ്ഞ്‌ മൊയ്‌തീന്‍ നെഞ്ചുവിരിച്ചുനിന്നു. ആ ധൈര്യത്തിന്‌ മുമ്പില്‍ ഉണ്ണിമൊയ്‌തീന്‍ സാഹിബ്‌ വിറച്ചു. ഉമ്മ നിസഹായതയോടെ നിലവിളിച്ചു. മൊയ്‌തീനെ ബാപ്പ വീട്ടില്‍ നിന്ന്‌ പുറത്താക്കി. ഉള്ളാട്ടില്‍ വീട്‌ അസ്വസ്ഥമായി. കൊറ്റങ്ങല്‍ വീട്ടിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. കാഞ്ചന വീട്ടുതടങ്കലിലായി. വിദ്യാഭ്യാസം നിലച്ചു. മൊയ്‌തീനെ മറക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. പക്ഷെ, കാഞ്ചന ഉറച്ചുനിന്നു. ഈ ജന്മം ഇനിയൊരു ജീവിതമുണ്ടെങ്കില്‍ അത്‌ മൊയ്‌തീനോടൊത്തുമാത്രം.
പുറത്ത്‌ കൊടുങ്കാറ്റ്‌ അടിക്കുമ്പോഴും കാഞ്ചനയും മൊയ്‌തീനും പ്രതീക്ഷകള്‍ കൈവിട്ടില്ല. വീട്ടില്‍ നിന്ന്‌ പുറത്തായ മൊയ്‌തീന്‍ അമ്മാവന്റെ വീട്ടില്‍ താമസമാക്കി. പല ദുരനുഭവങ്ങളും ഉണ്ടായി. വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു. ഇതിനിടയില്‍ മൊയ്‌തീന്റെ ഉമ്മ പാത്തുമ്മയെ ബാപ്പ ഉപേക്ഷിച്ചു. അയാള്‍ മറ്റൊരു കല്ല്യാണം കഴിച്ചു. അതോടെ മൊയ്‌തീനും ഉമ്മയും മറ്റൊരു വീട്ടിലേക്ക്‌ താമസം മാറ്റി. മൊയ്‌തീന്‍ ആ വീടിന്‌ ഭാര്‍ഗവീ നിലയം എന്ന്‌ പേരിട്ടു. കാലം പിന്നെയും കടന്നുപോയി. കാഞ്ചന വീട്ടുതടങ്കലില്‍ തന്നെ. അവര്‍ വിധവകളെ പോലെ വെള്ളവസ്‌ത്രം ധരിച്ചു. വീടിന്‌ പുറത്തിറങ്ങാനോ വിശേഷങ്ങള്‍ അറിയാനോ കഴിഞ്ഞില്ല. ഒരു ദിവസം മൊയ്‌തീന്‍ വരും കൊണ്ടുപോകുമെന്ന പ്രതീക്ഷ മാത്രമായിരുന്നു കാഞ്ചനയ്‌ക്ക്‌.
അപവാദങ്ങളുടെ കൊടുങ്കാറ്റ്‌ പിന്നെയും വീശി. അപ്പോഴൊക്കെ കാഞ്ചന പിടിച്ചുനിന്നു. മൊയ്‌തീനെ കാത്തിരുന്നു. കാഞ്ചനയെ കാത്ത്‌ മൊയ്‌തീനും. മുപ്പതു വര്‍ഷങ്ങള്‍ അവര്‍ക്കിടയിലൂടെ മലവെള്ളം പോലെ ഒലിച്ചുപോയി. ആദ്യത്തെ പത്തുവര്‍ഷം ഇവര്‍ക്ക്‌ തമ്മില്‍ കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. വല്ലപ്പോഴും കൈമാറുന്ന ഒരു കത്ത്‌, അതുമാത്രമായിരുന്നു ആ പ്രണയത്തെ നിലനിര്‍ത്തിയത്‌. വീട്ടുതടങ്കലില്‍ നിന്ന്‌ ഒളിച്ചോടാന്‍ പലവട്ടം അവര്‍ തീരുമാനിച്ചു. അപ്പോഴൊക്കേ ഓരോരോ തടസ്സങ്ങള്‍. താന്‍ കാരണം സഹോദരിമാര്‍ക്ക്‌ പേരുദോഷം ഉണ്ടാകരുതെന്ന്‌ കരുതി അവരുടെ കല്ല്യാണം കഴിയുന്നതു വരെ കാത്തിരുന്നു കാഞ്ചന. അതു കഴിഞ്ഞ്‌ ഒരു ദിവസം തീരുമാനിക്കുമ്പോള്‍ മൂത്ത സഹോദരന്റെ മരണം. രണ്ടാമത്തെ ശ്രമത്തിന്‌ അച്ഛന്റെ വിയോഗം. മൂന്നാമത്തെ തവണ ഒരു സഹോദരിയെ ആശുപത്രിയിലാക്കി. പിന്നെ ഉണ്ണിമോയീന്‍ സാഹിബിന്റെ മരണം. സംഭവങ്ങള്‍ നാടകീയമായിരുന്നു. പിന്നെ ഏതെങ്കിലും ഒരു യാത്രയ്‌ക്കിടയില്‍ ബസ്‌ സ്റ്റാന്റിലോ വഴിയരികിലോ വെച്ച്‌ ഒരു ചെറു കൂടിക്കാഴ്‌ച. അതും മൂന്നും നാലും കാവല്‍ക്കാരുടെ ഇടയില്‍. കൈമാറുന്നത്‌ ഒന്നോ രണ്ടോ വാക്കുകള്‍.
ഒരിക്കല്‍ പുഴകടക്കാന്‍ ഒരുമിച്ചൊരു തോണിയാത്ര. പുഴ കടന്ന സമയത്തിനുള്ളില്‍ സംസാരിച്ചു. കാഞ്ചന നടന്നുപോയി. മൊയ്‌തീന്‍ അതുനോക്കി നിന്നു. കാഞ്ചന തിരിഞ്ഞുനോക്കുമ്പോള്‍ മൊയ്‌തീന്‍ തറയില്‍ നിന്ന്‌ എന്തോ വാരിയെടുക്കുന്നു. വളരെ നാള്‍ കഴിഞ്ഞു ഒരുദിവസം കാഞ്ചന ചോദിച്ചു. എന്തായിരുന്നു അന്ന്‌ വാരിയെടുത്തത്‌? നിന്റെ കാല്‌പാടു പതിഞ്ഞമണ്ണ്‌!ഇക്കാലത്തിനിടയില്‍ മൊയ്‌തീന്‍ കോഴിക്കോട്ടെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. സാധാരണക്കാര്‍ക്ക്‌ എപ്പോഴും എന്തു സങ്കടവും മൊയ്‌തീന്റെ മുമ്പില്‍ പറയാമായിരുന്നു. അപ്പോഴും മൊയ്‌തീന്റെ ഉള്ളില്‍ കാഞ്ചനയോടുള്ള പ്രണയം ഒരു വിങ്ങലായി നിറഞ്ഞുനിന്നു.
ഒരു ദിവസം രാവിലെ കാഞ്ചന എടവണ്ണപ്പാറയിലെ ഒരു ബന്ധുവീട്ടിലേക്ക്‌ പോകുകയായിരുന്നു. മുക്കത്ത്‌ വെച്ച്‌ മൊയ്‌തീന്‌ ഒരു കത്ത്‌ പോസ്റ്റ്‌ ചെയ്‌തു. എടവണ്ണപ്പാറയില്‍ നിന്ന്‌ വൈകുന്നേരം മുക്കത്തേക്ക്‌ ബസ്സിലിരിക്കുമ്പോഴാണ്‌ അറിയുന്നത്‌ ഇരവഴിഞ്ഞിപ്പുഴയില്‍ തോണി മറിഞ്ഞു മൊയ്‌തീനെ കാണാനില്ലെന്ന്‌. തോണി മറിഞ്ഞപ്പോള്‍ യാത്രക്കാരെല്ലാം ഒഴുക്കില്‍പ്പെട്ടപ്പോള്‍ അവരെ രക്ഷിക്കാന്‍ മൊയ്‌തീന്‍ എടുത്തുചാടി. രണ്ടുപേരെ ഒരുവിധം കരയിലെത്തിച്ചു. വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയപ്പോളാണ്‌ മൊയ്‌തീന്‍ നിലയില്ലാ കയത്തിലേക്ക്‌ താണു പോയത്‌. മൊയ്‌തീന്‍ ഇല്ലാത്ത ലോകം തനിക്കുവേണ്ടെന്ന്‌ കാഞ്ചന തീരുമാനിച്ചു. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ നോക്കി. നടന്നില്ല. ഏഴു ദിവസത്തിനുള്ളില്‍ ഇരുപതു പ്രാവശ്യം ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു പരാജയപ്പെട്ടു. ഏഴാം ദിവസം ആശുപത്രിയിലായി. അവിടെ മൊയ്‌തീന്റെ ഉമ്മ വന്നു പറഞ്ഞു. ഇന്ന്‌ മുതല്‍ നീയെനിക്ക്‌ മൊയ്‌തീനാണ്‌. അന്നു കാഞ്ചന തീരുമാനിച്ചു. ഇനി ആത്മഹത്യ ചെയ്യില്ല. മൊയ്‌തീന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജീവിക്കും.
മൊയ്‌തീന്റെ വഴിയേ സാമൂഹ്യ നന്മയ്‌ക്ക്‌ പ്രവര്‍ത്തിക്കാനായിരുന്നു കാഞ്ചനയുടെ തീരുമാനം. മൊയ്‌തീന്‍ സ്ഥാപിച്ച മോചന വിമന്‍സ്‌ ക്ലബ്ബിലൂടെയായിരുന്നു തുടക്കം. പിന്നീട്‌ മുക്കത്ത്‌ ബി പി മൊയ്‌തീന്‍ സേവാ മന്ദിറിന്‌ തുടക്കമിട്ടു. സ്‌ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മന്ദിരത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. ലൈബ്രറി, നേതാജി അന്ത്യോദയകേന്ദ്രം, ചില്‍ഡ്രന്‍സ്‌ ക്ലബ്ബ്‌, സ്‌ത്രീരക്ഷാ കേന്ദ്രം, ഫാമിലി കൗണ്‍സിലിങ്‌ സെന്റര്‍ തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒരുദിവസം മൊയ്‌തീന്റെ ഉമ്മ പറഞ്ഞു. മോളിങ്‌ പോരേ.......എന്റെ മരിച്ചുപോയ മൊയ്‌തീന്റെ ഭാര്യയായ്‌. പാത്തുമ്മ കാഞ്ചനയെ മധുരം നല്‍കി സ്വീകരിച്ചു. പാത്തുമ്മയുടെ മരണം വരെ ആ അമ്മയും മകളും ഒരുമിച്ചുണ്ടായിരുന്നു. മൊയ്‌തീന്റെ വീട്ടിലെത്തിയ കാഞ്ചനയ്‌ക്ക്‌ പാത്തുമ്മ കൊടുത്ത സമ്മാനം ഒരു പുസ്‌തക ശാലയായിരുന്നു. മൊയ്‌തീന്റെ കയ്യൊപ്പുള്ള പുസ്‌തകങ്ങള്‍. പ്രണയസ്‌മാരകം പോലെ മൊയ്‌തീന്‍ കാത്തുവെച്ച കത്തുകള്‍. പ്രണയത്തിന്റെ നോവറിഞ്ഞ കൗമാരത്തിന്റെ ശേഷിപ്പുകള്‍ കാഞ്ചന ഇന്നും സൂക്ഷിക്കുന്നു. മൊയ്‌തീന്‍ കൈമാറിയ കത്തുകള്‍. നൂറു പേജുള്ള പുസ്‌തകം നിറയെ കോഡുഭാഷയിലാണ്‌ എഴുത്ത്‌. അവര്‍ രണ്ടുപേര്‍ക്കല്ലാതെ ലോകത്ത്‌ മറ്റാര്‍ക്കും ആ ഭാഷ വായിക്കാന്‍ കഴിയുമായിരുന്നില്ല. തമ്മില്‍ കാണാതെ വര്‍ഷങ്ങളാണ്‌ ഇവര്‍ക്കു കഴിച്ചുകൂട്ടേണ്ടി വന്നത്‌. അപ്പോഴൊക്കെ പരസ്‌പരം മനസ്സ്‌ കൈമാറിയിരുന്നത്‌ ഈ കത്തുകളിലൂടെയായിരുന്നു. ഓരോ ദിവസത്തേയും വിശേഷങ്ങള്‍, മനസ്സിനെ ഉലച്ച സംഭവങ്ങള്‍, നേരിട്ട ദുരനുഭവങ്ങള്‍, ബന്ധുക്കളുടെ കുത്തിനോവിക്കല്‍, ഇടയ്‌ക്ക്‌ എപ്പോഴെങ്കിലും ഒരു ചിരി.......എഴുതാന്‍ ഒരുപാട്‌ വിഷയങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. നോട്ടുപുസ്‌തകത്തിനുള്ളില്‍ ഒളിച്ചുവെച്ച റോസാപുഷ്‌പങ്ങള്‍. അല്ലെങ്കില്‍ മയില്‍പ്പീലിത്തുണ്ട്‌. ചുവന്ന മഷികൊണ്ട്‌ എഴുതിയ ഒരു നോട്ടുപുസ്‌തകത്തിനുള്ളില്‍ വാടിക്കരിഞ്ഞ റോസാപ്പൂക്കള്‍. ഒരു പൂങ്കുലയില്‍ രണ്ടെണ്ണം. നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മൊയ്‌തീന്‍ തന്ന റോസാപുഷ്‌പങ്ങളാണിത്‌. കാഞ്ചന ആ നോട്ടുപുസ്‌തകം കണ്ണോട്‌ ചേര്‍ത്തു. എത്ര അക്ഷരങ്ങള്‍ നനഞ്ഞിട്ടുണ്ടാവും ആ കണ്ണീരില്‍?
ഇറച്ചിയും മീനും കാഞ്ചനയ്‌ക്ക്‌ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ മൊയ്‌തീന്റെ മരണത്തോടെ കാഞ്ചന ഇറച്ചിയും മീനും ഉപേക്ഷിച്ചു. തോണി അപകടം നടന്ന്‌ മൂന്നാം ദിവസമാണ്‌ മൊയ്‌തീന്റെ മൃതദേഹം കിട്ടുന്നത്‌. കാഞ്ചനയ്‌ക്ക്‌ മൃതദേഹം കാണാനുള്ള അവസരം ഉണ്ടായില്ല. പക്ഷേ, ആരോ കാഞ്ചനയോട്‌ പറഞ്ഞു. `മൊയ്‌തീന്റെ കണ്ണുകളില്‍ മീന്‍ കൊത്തിയിരുന്നു'. ഒരു നിമിഷം കാഞ്ചനയുടെ മുന്നില്‍ തെളിഞ്ഞത്‌ ബസിന്റെ റിയല്‍ വ്യൂവറില്‍ കണ്ട വെള്ളാരം കണ്ണുകളാണ്‌. കാഞ്ചന ആദ്യം പ്രണയിച്ച ആ വെള്ളാരം കണ്ണുകളെയാണ്‌ ഇരുവഴിഞ്ഞിപ്പുഴയിലെ മീനുകള്‍ കൊത്തിക്കൊണ്ടുപോയത്‌. അതിനുശേഷം ഇറച്ചിയും മീനും കാണുമ്പോള്‍ കാഞ്ചനയുടെ കണ്ണില്‍ ആദ്യമെത്തുന്നത്‌ മൊയ്‌തീന്റെ കണ്ണുകളാണ്‌. ഇരുപത്തിയഞ്ചുവര്‍ഷമായി സസ്യാഹാരം മാത്രം.
മൊയ്‌തീന്‌ പുഴ ഇഷ്ടമായിരുന്നു. കരയുന്നോ പുഴ ചിരിക്കുന്നോ എന്ന പാട്ട്‌ ഏറെ ഇഷ്ടമായിരുന്നു. മൊയ്‌തീന്റെ മരണശേഷം തെയ്യത്തുംകടവില്‍ കാഞ്ചന ഇടയ്‌ക്കിടെ പോകും. കാഞ്ചനയുടെ ജീവിതത്തെ നോക്കി പുഴ കരയുന്നോ ചിരിക്കുന്നോ........

2 Comments:

At Wed Feb 16, 08:35:00 PM 2011 , Blogger കുസുമം ആര്‍ പുന്നപ്ര said...

ഞാനിത് മാതൃഭൂമിയില്‍ വായിച്ചിരുന്നു. മൊയ്തീന്‍റയും കാഞ്ചനയുടെയും പ്രണയം. ഞാനത് വായിച്ച് അത്ഭുതം കൂറി. ഇങ്ങനെയും തീവ്രമായ പ്രണയം. എന്തിനൊരു വാലന്‍റൈന്‍ ദിനം. അതൊന്നുമില്ലാതെ യഥാര്‍ത്ഥ പ്രണയം അറിയണമെങ്കില്‍ അവരുടെ ജീവിതം അറിയട്ടെ.

 
At Wed Feb 16, 09:58:00 PM 2011 , Blogger shybinnanminda said...

മാതൃഭുമിയില്‍ പബ്ലിഷ് ചെയ്യും മുന്‍പ് വനിതയില്‍ ഈ ഐറ്റം വന്നിരുന്നു....അതിനും മുന്‍പ് ഞാന്‍ ഈ പ്രണയ കഥ ഒരു സണ്‍‌ഡേ സ്പെഷ്യല്‍ ആയി പുബിഷ് ചെയ്തതാണ്... ബ്ലോഗില്‍ ഇടാന്‍ വൈകി എന്നു മാത്രം..... നല്ല വാക്കുകള്‍ക്ക് നന്ദി

 

Post a Comment

Subscribe to Post Comments [Atom]

<< Home